Friday, February 26, 2010


പപ്പുവില്ലാത്ത പത്തുവര്‍ഷങ്ങള്‍....

ഭാവാഭിനയസാധ്യതയുടെ തീവ്രമുഹൂര്‍ത്തങ്ങള്‍ ഉള്ളിലെരിയുമ്പോഴും വിദൂഷക വേഷങ്ങളില്‍ ഒടുങ്ങി പോയ കുതിരവട്ടം പപ്പു അന്തരിച്ചിട്ട് ഫെബ്രുവരി 25ന് പത്തു വര്‍ഷം തികഞ്ഞു. മലയാളസിനിമയില്‍ മൂന്നു പതിറ്റാണ്ടിനിടെ മൂന്നു തലമുറനായകര്‍ക്കൊപ്പം സഞ്ചരിച്ചിരുന്നു ഈ കോഴിക്കോട്ടുകാരന്‍. പക്ഷെ, പപ്പു ആദ്യവും അവസാനവും കൊമേഡിയന്‍ റോളുകളില്‍ തളയ്ക്കപ്പെടുകയായിരുന്നു.

മോഹന്‍ലാലിനൊപ്പമായിരുന്നു അവസാനവര്‍ഷങ്ങളിലെ ഈ അഭിനയത്തികവ്. മലയാളസിനിമ ദശകങ്ങളായി ഏല്‍പ്പിച്ചു കൊടുത്ത വിദൂഷകവേഷത്തിന്റെ തനി യാവര്‍ത്തനം തന്നെയായിരുന്നു മണിചിത്രത്താഴും. ലാല്‍, പപ്പു കോമ്പിനേഷന്റെ കമ്പോള സാധ്യത്യയായിരുന്നു അവസാനവര്‍ഷങ്ങളിലും മലയാളസിനിമ ഈ മഹാനടനില്‍ പരീക്ഷിച്ചത്.

അടൂര്‍ ഭാസിയും ബഹദൂറും കുതിവട്ടവും ഒരേ കാലദൈര്‍ഘ്യത്തിലൂടെയായിരുന്നു സിനിമയില്‍ സഞ്ചരിച്ചത്. ഭാസിയെ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍ രക്ഷപ്പെടുത്തിയപ്പോഴും പപ്പുവും ബഹദൂറും പ്രേക്ഷക മനസുകളില്‍ തമാശക്കാര്‍ മാത്രമായി. കോടമ്പാക്കം കാലം കഴിഞ്ഞെത്തിയ മൂവരുടെയും അവസാനവര്‍ഷങ്ങള്‍ സമാനമായ മട്ടില്‍ ഏറെക്കുറെ വറുതികളുടേതുമായിരുന്നു. തിരശീലയില്‍ പപ്പു റിക്ഷക്കാരനും കൂട്ടികൊടുപ്പുകാരനും മദ്യപാനിയും മാത്രമായിരുന്നു. സത്യനും പ്രേംനസീറും മധുവും മമ്മൂട്ടിയും മോഹന്‍ ലാലും നായകവേഷങ്ങളില്‍ മാറി മാറിവന്നപ്പോഴും പപ്പുവിനെ മാത്രം ആരും മാറ്റിയില്ല.

ഒരു കീഴാളകഥാപാത്രത്തിന്റെ ബോഡി ഫ്രെയിമും ഈ നടനസ്വരൂപത്തിന് ബാധ്യത യായിരുന്നിരിക്കാം. പപ്പുവിന്റെ തലമുറ തീര്‍ത്തിട്ട വഴികളിലൂടെയയാരുന്നു പിന്നീട് ജഗതിയും ശ്രീനിവാസനും മാമുക്കോയയും ഇന്നസെന്റും കയറി വന്നത്. പക്ഷെ , അപ്പോഴേക്കും സിനിമയും സിനിമാനിര്‍മാണത്തിന്റെ മെക്കാനിസവും മാറിതുടങ്ങി യിരുന്നു. ഹാസ്യത്തിന്റെ ചേരുവുുകളും മേമ്പൊടിയും മാറി മറിഞ്ഞിരുന്നു.

കോഴിക്കോടിന്റെ പ്രമാദമായ നാടകവര്‍ഷങ്ങളില്‍ കര്‍ട്ടന്‍ വലിച്ചും വേദി ഒരുക്കി യുമാണ് അഭിനയത്തിന്റെ അക്ഷരമാലകള്‍ പപ്പു ഹൃദിസഥമാക്കിയത്. പപ്പുവിനൊപ്പം നടന്നെത്തിയവരായിരുന്നു കുഞ്ഞാണ്ടിയും നെല്ലിക്കോട് ഭാസ്ക്കരനും ബാലന്‍ കെ നായരും.. അവസാനക്കാരനായിട്ടാണ് പപ്പു പോയത്. അവസാനവും പപ്പു ചിരിച്ചത് ഏറെക്കുറെ ദരിദ്രമായ സ്വന്തം ജീവിതാവസ്ഥയെ നോക്കിയായിരുന്നു
.

No comments:

Post a Comment