Thursday, February 25, 2010

മലയാള സിനിമയുടെ ശാപം വ്യാജനിരൂപകര്‍: പ്രകാശ് ബാരെ

സിനിമയെ ഒരുപാട് സ്നേഹിക്കുന്ന ഒരാളുടെ സ്വപ്നസാക്ഷാത്കാരം, അതാണ് പ്രകാശ് ബാരെയ്ക്ക് "സൂഫി പറഞ്ഞ കഥ"യിലെ നായകവേഷം നല്‍കിയത്. സാങ്കേതികവിദ്യയുടെ തിരക്കുപിടിച്ച ലോകത്ത് നിന്നൊരു സിനിമ നിര്‍മ്മിക്കാന്‍ ഒരുങ്ങിയപ്പോള്‍ അതില്‍ പ്രധാനവേഷം ചെയ്യേണ്ടി വരുമെന്ന് ഒരിക്കലും കരുതിയതല്ലെന്നും പ്രകാശ് ബാരെ പറയുന്നു.

സിനിമയെയും നാടകത്തെയും പ്രണയിക്കുന്ന പ്രകാശ് ബാരെ തന്‍െറ കന്നി ചിത്രത്തിന്‍െറ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു, ഒപ്പം മലയാള സിനിമയെക്കുറിച്ചുള്ള തന്‍െറ കാഴ്ചപ്പാടുകളും.


സിനിമയെന്ന സ്വപ്നം


കുട്ടിക്കാലം മുതല്‍ക്കെ സിനിമ എന്റെ സ്വപ്നമായിരുന്നു. പഠിക്കുന്ന കാലത്തും എല്ലാ ചിത്രങ്ങളും കാണും.
യൂണിവേഴ്‌സിറ്റി ഇന്‍റര്‍സോണ്‍ കലോത്സവങ്ങളില്‍ മികച്ച നടനായിരുന്നു. പിന്നീട് ജോലി സംബന്ധമായി ബാംഗ്‌ളൂരിലേക്ക് പോയി. കാലിഫോര്‍ണിയയിലായിരുന്നപ്പോഴും നാടകങ്ങളില്‍ സജീവമായിരുന്നു. സൂഫി പറഞ്ഞ കഥയിലൂടെയുള്ള ആദ്യ ഭാഗ്യപരീക്ഷണത്തിന് ശേഷം ഞാന്‍ സിനിമയില്‍ സജീവമാകാന്‍ തീരുമാനിച്ചിരിക്കുകയാണ്. എന്‍െറ പഴയ തട്ടകമായ സാഹിത്യം, നാടകം എന്നിവയിലേക്കും തിരിച്ചു പോകണം. വിനോദം, വിദ്യാഭ്യാസം, ഊര്‍ജ്ജമേഖല എന്നിങ്ങനെയുള്ളതില്‍ വിവിധ പദ്ധതികളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഞാന്‍.

സൂഫി പറഞ്ഞ കഥയിലേക്ക്

അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധനേടുന്ന ചിത്രമാണിത്. ശക്തമായൊരു കഥയുണ്ടിതില്‍. പ്രിയനന്ദനന്‍ എന്ന പ്രതിഭാധനനായ സംവിധായകന് ആ കഥയോട് തോന്നിയ അഭിനിവേശമാണ് ചിത്രം യാഥാര്‍ത്ഥ്യമാക്കിയത്. ലോകത്തെ പല തരത്തിലുള്ള ആള്‍ക്കാരെ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഈ കഥയില്‍ ചിത്രീകരിച്ചിരിക്കുന്ന സമൂഹം വേറിട്ട് നില്‍ക്കുന്ന ഒന്നാണ്.

കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിലായി സമൂഹം വിപ്‌ളവകരമായ പല മാറ്റങ്ങളിലൂടെയും കടന്നു പോയി, അങ്ങനെ നോക്കുമ്പോഴാണ് "സൂഫി പറഞ്ഞ കഥ" പോലെയുള്ള ചിത്രങ്ങളുടെ പ്രസക്തി വര്‍ദ്ധിക്കുന്നത്. നമുക്ക് പിന്തിരിഞ്ഞ് നോക്കാനും കാര്യങ്ങളെ വ്യത്യസ്തരീതിയില്‍ സമീപിക്കാനും ഈ ചിത്രം പ്രേരകമാകുമെന്ന് തീര്‍ച്ച.


മാമൂട്ടിയെക്കുറിച്ച്

അഭിനയം തികച്ചും ആകസ്മികമായി സംഭവിച്ചതായിരുന്നു. ഈ വേഷം ചെയ്യാനായി മലയാളത്തിലെ പരിചിതമുഖങ്ങളെ അന്വേഷിക്കുകയായിരുന്നു ഞങ്ങള്‍. പക്ഷേ ആരും ഒത്തുവന്നില്ല. പ്രതിഫലം, ഡേറ്റ് എല്ലാം പ്രശ്‌നമായി വന്നു. മാമൂട്ടിയുടെ വേഷം ഞാന്‍ അഭിനയിച്ചാല്‍ മതിയെന്ന നിര്‍ദേശം കെ പി രാമനുണ്ണിയായിരുന്നു.


നാടകത്തില്‍ നിന്ന് സിനിമയിലേക്ക്

മലയാളത്തിലെ പതിവ് നായക കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തനാണ് ഈ കഥാപാത്രം. പല തലങ്ങളുണ്ടതിന്. അത് എത്രത്തോളം നന്നാക്കാനാവും എന്നതിനെക്കുറിച്ച് എനിക്കൊരു വ്യക്തതയും ഇല്ലായിരുന്നു. പക്ഷേ അഭിനയം ഞാന്‍ നന്നായി ആസ്വദിച്ചു.അഭിനയത്തിന്‍െറ പല ഭാവങ്ങളെയും കുറിച്ച് മനസ്‌സിലാക്കാനായത് എനിക്ക് വളരെയധികം ആത്മവിശ്വാസം നല്‍കുന്നു.

കാഴ്ചയുടെ രസതന്ത്രം മറുന്നു

മലയാളസിനിമ പ്രതിസന്ധികളിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഒരു പരിണാമ ഘട്ടത്തിലാണ് നമ്മള്‍. സാങ്കേതികവിദ്യ, ബിസിനസ് മോഡലുകള്‍, കാഴ്ചയുടെ രസതന്ത്രം- എല്ലാം മാറുകയാണ്. ലോകസിനിമ ഈ മാറ്റങ്ങളെ അംഗീകരിച്ചു കഴിഞ്ഞു. നിര്‍ഭാഗ്യമെന്ന് പറയട്ടെ, നമ്മള്‍ ഇത് അംഗീകരിക്കാന്‍ വൈകിപ്പോവുകയാണ്.

കൂടുതല്‍ റിലീസുകള്‍ പ്രോത്സാഹിപ്പിക്കണം. പൂര്‍ണ്ണമായും ഡിജിറ്റല്‍ സാങ്കേതികവിദ്യയിലേക്കുള്ള മാറ്റം, തിയറ്ററുകളുടെ നവീകരിക്കണം, കൂടുതല്‍ മള്‍ട്ടിപ്ളെക്‌സുകള്‍,സബ്‌സിഡികള്‍- ഇവയൊന്നും ഇല്ലാതെ ഇനി മുന്നോട്ട് പോകാന്‍ പ്രയാസമാണ്. വ്യാജ സിഡികള്‍ക്കും തടയിടേണ്ടതുണ്ട്.

ശാപം വ്യാജനിരൂപകര്‍

സിനിമാനിരൂപകരെന്ന പേരില്‍ വേഷം കെട്ടിയിറങ്ങുന്ന ആളുകളാണ് നമ്മുടെ ഏറ്റവും വലിയ ശാപം. പ്രേക്ഷകരില്‍ നിന്ന് ഏറെ ദൂരെയാണവര്‍. അവര്‍ തിരക്കഥ വായിക്കില്ല, സിനിമയും കാണില്ല. ഈ തെറ്റായ വിലയിരുത്തലുകളാണ് 95% സിനിമകളുടെയും പരാജയത്തിന് കാരണം. പരിഹാസ്യമായ രീതിയിലാണ് അവര്‍ ചിത്രങ്ങളെ വിലയിരുത്തുന്നത്. അന്താരാഷ്ട്ര ചലചിത്രമേളയില്‍ സൂഫി പറഞ്ഞ കഥ പ്രദര്‍ശിപ്പിച്ചത് ഗുണകരമായി. അങ്ങനെയാണ് സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ചിത്രം വിതരണത്തിനായി ഏറ്റെടുത്തത്.

ചിത്രത്തിന്‍െറ കാലികപ്രസക്തി

സിനിമ കണ്ട പലരുമെന്ന സമീപിച്ചപ്പോള്‍ പറഞ്ഞത് "ഇന്നത്തെ കാലഘട്ടത്തില്‍ പറഞ്ഞിരിക്കേണ്ട കഥയാണിത്, കഥ നന്നായി പറഞ്ഞിട്ടുമുണ്ട്" എന്നാണ്. ഒരുപാടുവര്‍ഷം പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ താമസിച്ചയാളാണ് ഞാന്‍, മതത്തിന്‍െറയും സമൂഹത്തിന്‍െറയുമൊക്കെ അതിര്‍വരമ്പുകള്‍ എത്ര ശക്തമാണെന്ന് നന്നായി അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
ബീവികളെയും സൂഫികളെയും ആരാധിക്കുന്ന ഹിന്ദു- മുസ്‌ളീം മതസ്ഥര്‍ കേരളത്തില്‍ ഒരുപാടുണ്ട്. ലൗ ജിഹാദിന്‍െറയും തീവ്രവാദക്കേസുകളുടെയും പശ്ചാത്തലത്തില്‍ ഈ പ്രമേയം വളരെ പ്രസക്തമാണ്.

പ്രിയനന്ദനനോടൊപ്പം

പാലക്കാട് എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്ന കാലത്തുതന്നെ എനിക്ക് പ്രിയനന്ദനനെ അറിയാം.വിദേശത്തുനിന്ന് തിരിച്ചെത്തിയപ്പോള്‍ ഞാന്‍ അദ്ദേഹത്തിന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത പുലിജന്മം എന്ന ചിത്രം കാണാനിടയായി. ആസ്വാദനത്തിന്‍െറ വ്യത്യസ്ത തലങ്ങളുള്ള ആ സിനിമ നന്നായി ഇഷ്ടപ്പെട്ടു.സൂഫി പറഞ്ഞ കഥയിലാകട്ടെ ഓരോ സീന്‍ ഷൂട്ട് ചെയ്യുമ്പോഴും അതില്‍നിന്ന് മികച്ച റിസല്‍ട്ട് ലഭിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമാണ്. മലയാളമറിയാത്ത ഷര്‍ബാനി മുഖര്‍ജിയുമായുള്ള അദ്ദേഹത്തിന്‍െറ സംഭാഷണം കൗതുകകരമായിരുന്നു.പ്രിയനന്ദനന്‍, കാമറാമാന്‍ കെ ജി ജയന്‍, എഡിറ്റര്‍ വേണുഗോപാല്‍ എന്നിവരുടെ മാനസീകമായ പൊരുത്തം സീനുകളില്‍ നന്നായി പ്രതിഫലിക്കുന്നുണ്ട്.


കരിയര്‍


നാടകം, സിനിമ- രണ്ടും ഞാന്‍ ഗൗരവമായിത്തന്നെയാണ് കാണുന്നത്. ഈയിടെ എം ജി ശശിയുടെ "ജാനകി"യില്‍ ഞാനൊരു നെഗറ്റീവ് വേഷം ചെയ്തു. എഴുപത് കഴിഞ്ഞൊരു ഗാന്ധിയന്‍ എടുത്ത് വളര്‍ത്തുന്ന തെരുവുപെണ്‍കുട്ടിയുടെ കഥയാണിത്.

മറ്റൊരു പ്രൊജക്ട് ദീദി ദാമോദരന്‍െറ തിരക്കഥയില്‍ സോഹന്‍ലാല്‍ സംവിധാനം ചെയ്യുന്നു. ഷൂട്ടിംഗ് ഏപ്രിലില്‍ ആരംഭിക്കും.
ബാംഗ്‌ളൂരിലെയും സിലിക്കണ്‍ വാലിയിലെയും ഐ ടി ജീവനക്കാരുടെ ജീവിതം പ്രമേയമാക്കിയുള്ള ഇംഗ്‌ളീഷ് നാടകത്തിലും വേഷമിടുന്നുണ്ട്.ചില ഫീച്ചര്‍, ആനിമേറ്റഡ് പ്രൊജക്ടുകളെക്കുറിച്ചുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.

No comments:

Post a Comment